ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർക്ക് എതിരെ നടക്കുന്ന സമരത്തിന് നേതൃത്വം നല്കുന്ന ഐഷാ സുൽത്താന ബംഗ്ളാദേശുകാരിയാണ് എന്ന് പറഞ്ഞു ഒരു പ്രചരണം നടക്കുന്നുണ്ട്.അവരുടെ ബയോഡേറ്റ എന്ന് പറഞ്ഞു ചില വിവരങ്ങൾ അതിലുണ്ട്. അതിങ്ങനെയാണ്.ജന്മദിനം : 1984 ബർത്ത് പ്ലേസ് : ജെസ്സർ, ബംഗ്ളാദേശ്. റെസിഡൻസ്:- ജെസ്സർ. ബർത്ത് പ്ലേസ് ബംഗ്ലാദേശിലെ ജെസ്സറിൽ ആണെങ്കിൽ എങ്ങിനെ ഇന്ത്യക്കാരിയായി എന്ന ചോദ്യം ആ പോസ്റ്റുകൾ ഉന്നയിക്കുന്നു. 1947 ആഗസ്റ്റ് 15 മുതൽ പാകിസ്ഥാന്റെ ഭാഗമായിരുന്നതും, 1971 ൽ പാകിസ്ഥാനിൽ നിന്നും വേർപ്പെട്ടു ബംഗ്ളാദേശ് എന്ന രാജ്യത്തിൻറെ ഭാഗമായി തീർന്നതുമായ ജസ്സർ എന്ന സ്ഥലത്ത് ജനിച്ചു വളർന്ന ഐഷാ സുൽത്താന അനധികൃതമായി ഇന്ത്യൻ ഭൂപ്രദേശമായ ലക്ഷദ്വീപിൽ കുടിയേറി പാർക്കുകയോ, നുഴഞ്ഞുകയറി താമസിക്കുകയോ ആണെന്നാണ് ഈ പോസ്റ്റുകൾ ആരോപിക്കുന്നു.
Fact Check/Verification
രാജ്യദ്രോഹക്കേസിൽ ലക്ഷദ്വീപ് സംവിധായിക ഐഷ സുൽത്താന ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനെ തുടർന്നാണ് ഈ പ്രചാരണം നടക്കുന്നത്.തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനിൽക്കില്ലെന്ന് ഐഷാ സുൽത്താനയുടെ പ്രധാന വാദം.തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് ആണ് പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവ്വം ആയിരുന്നില്ല. പരാമർശങ്ങൾ വിവാദമായതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞതായും സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.കവരത്തിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നും ആണ് ആവശ്യം.ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ ജൈവായുധം ഉപയോഗിക്കുന്നുവെന്ന പരാമർശങ്ങളുടെ പേരിൽ ആണ് ഐഷ സുൽത്താനക്കെതിരെ കവരത്തി പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. ഇന്റർനെറ്റിൽ ഒന്നിലേറെ വെബ്സൈറ്റുകളിൽ ആയിഷയുടെ വ്യാജ പ്രൊഫൈലുകൾ നിർമിച്ചാണ് പ്രചാരണം നടക്കുന്നത്. ന്യൂസ് ജങ്കരി, അറിയൽ ന്യൂസ് തുടങ്ങിയ വെബ്സെറ്റുകളിൽ ജൂൺ മാസമാണ് ഈ ബയോഡാറ്റ വന്നിരിക്കുന്നത്. ലക്ഷദ്വീപിൽ നിന്നുള്ള മോഡലും അഭിനേത്രിയുമായ ഐഷാ സുൽത്താന ഫ്ലഷ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായിക ആവാനുള്ള ശ്രമത്തിനിടയിലായിരുന്നു ലക്ഷദ്വീപ് സമരത്തിൽ അവർ പങ്കാളിയാവുന്നത്. ലാൽ ജോസ് ഉൾപ്പെടെ നിരവധി മലയാള ചലച്ചിത്ര പ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച ഐഷ സ്വന്തം തിരക്കഥയിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാൽ ജോസ് തന്റെ സോഷ്യൽ മീഡിയ പേജിൽ ചിത്രത്തിന്റെ ടീസർ പോസ്റ്റർ പുറത്തിറക്കി. ഐഷ മുമ്പ് ആസിഫ് അലി നായകനായ കെട്ടിയോളാണ് എന്റേ മാലാഖ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. മനോരമ വെബ്‌സൈറ്റിന് കൊടുത്ത അഭിമുഖത്തിൽ ഐഷ താൻ ലക്ഷദ്വീപ്പുക്കാരിയാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഉമ്മയുടെ പിതാവ് ചെത്‌ലാത്ത് ദ്വീപുകാരനാണ്.ഉമ്മയുടെ ഉമ്മ മംഗലാപുരത്ത് കൃഷ്ണപുരം സ്വദേശിനിയായിരുന്നു. ചെത്‍ലാത്ത് ദ്വീപിലാണ് ഉപ്പ കുഞ്ഞിക്കോയയും ഉമ്മ ഹവ്വയും ജനിച്ചു വളർന്നത്.ഉപ്പ മിനിക്കോയി ദ്വീപിൽ സർക്കാർ ജോലിക്കാരനായിരുന്നതിനാൽ മിനിക്കോയിലാണ് ഏഴാം ക്ലാസ് വരെ പഠിച്ചത്.ഹൈസ്കൂൾ പഠനം ചെത്‍ലാത്തിൽ തന്നെയായിരുന്നു.പ്ലസ്‍വണ്ണും പ്ലസ്ടുവും പഠിച്ചത് കടമത്ത് ദ്വീപിലായിരുന്നു.പ്ലസ്ടു പഠനം പൂർത്തിയാക്കിയത് കോഴിക്കോടായിരുന്നു. ബിഎ മലയാളം പഠിക്കാനാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെത്തുന്നത്. തുടർന്നാണ് സിനിമാ രംഗത്തേക്ക് എത്തിയതതെന്നും ആയിഷ മനോരമയോട് പറഞ്ഞു. ഇതിനു ശേഷം സുൽത്താനയെ ഞങ്ങൾ നേരിട്ട് വിളിച്ചു. താൻ ബംഗ്ലാദേശുകാരിയാണ് എന്ന തരത്തിലുള്ള പ്രചരണം വ്യാജമാണ് എന്നും താൻ ജനിച്ചതും വളർന്നതും ലക്ഷദ്വീപിൽ തന്നെയാണ് എന്നും അവർ വ്യക്തമാക്കി.
Conclusion
ഐഷ സുൽത്താന ബംഗ്ലാദേശുകാരിയല്ല. ലക്ഷദ്വീപിലെ ചെത്‍ലാത്ത് ദ്വീപുകാരിയാണ്.മനോരമ ന്യൂസിന് കൊടുത്ത ഇന്റർവ്യൂവിലും ഞങ്ങളോടുള്ള ഫോൺ സംഭാഷണത്തിലും ഇത് വ്യക്തമാക്കി.
Result: False
Our Sources
https://www.deshabhimani.com/news/kerala/aisha-sultana-lakshadweep-anticipatory-plea-for-bail/950070
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.