Viral
ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിക്കുന്ന ദൃശ്യമല്ലിത്
ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “തൃശ്ശൂർ ബെസ്റ്റ് കമ്പനിയിൽ ലൈസൻസും ശമ്പളവും ചോദിച്ചതിന് ഡ്രൈവറെ അവിടത്തെ ജീവിനക്കാർ തല്ലുകയും പിന്നീട് ഡ്രൈവറെ ശമ്പളം കൊടുക്കാതെ പറഞ്ഞു വിടുകയും ചെയ്തു. ഇവരുടെ കമ്പനിയിൽ ഇന്നി മുതൽ ആരും ജോലിക്കി പോവരുത്. പരമാവധി ഈ പോസ്റ്റ് ഷെയർ ചെയ്യുക(sic).” എന്ന അവകാശവാദത്തോടെയാണ് പോസ്റ്റ് ഷെയർ ചെയ്യുന്നത്. “ഈ പാവം മനുഷ്യനെ ക്രൂരമായി മർദ്ദിക്കുന്ന ഇവനെ നിയമത്തിനു മുന്നിൽ എത്തിക്കും വരെ ഷെയർ ചെയ്യുക,” എന്ന മറ്റൊരു വിവരണത്തോടെയും പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നുണ്ട്.
Shajeer Shajeer എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഈ പോസ്റ്റ് ഞങ്ങൾ കാണും വരെ അതിന് 34 k ഷെയർ ഉണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 15 ഞങ്ങൾ കാണും വരെ ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണും വരെ Das Balakrishnan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 3 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
ലോറി ഡ്രൈവറെ മർദ്ദിച്ചു എന്ന കീ വേർഡ് ഉപയോഗിച്ച് ഞങ്ങൾ സേർച്ച് ചെയ്തപ്പോൾ ഞങ്ങൾക്ക് ഫെബ്രുവരി 18.2023 ലെ മീഡിയവൺ വാർത്തയുടെ ലിങ്ക് അവരുടെ ഫേസ്ബുക്ക് പേജിൽ നിന്നും കിട്ടി. “തൃശൂർ വല്ലച്ചിറയിൽ ലോറി ഡ്രൈവർക്ക് മർദ്ദനം. കുട്ടിയെ മർദ്ദിച്ചെന്ന ആരോപണത്തെ തുടർന്ന് കുട്ടിയുടെ പിതാവ് ലോറി ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. ദൃശ്യങ്ങൾപുറത്ത്,” എന്നാണ് വിഡിയോയോടൊപ്പമുള്ള വിവരണം പറയുന്നത്.

ഫെബ്രുവരി 18.2023 ലെ ഈ വീഡിയോയിലെ ദൃശ്യങ്ങളിൽ ചിലത് അടങ്ങുന്ന കേരള കൗമുദിയുടെ തലക്കെട്ട് ഇങ്ങനെയാണ്: “തൃശൂരിൽ ലോറി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ട്വിസ്റ്റ്, പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് ഡ്രൈവർക്കെതിരെ കേസ്.”

“സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന വീഡിയോ തൃശൂർ ജില്ലയിലെ ചെറുശ്ശേരിയിൽ 2022 ഡിസംബർ മാസം നടന്ന സംഭവത്തിന്റേതാണ്. പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്,” എന്ന് കേരള പോലീസ്, ഫെബ്രുവരി 18.2023 ൽ കൊടുത്ത ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

തുടർന്ന് മർദ്ദനം നടന്ന ചെറുശ്ശേരി സ്ഥിതി ചെയ്യുന്ന തൃശൂർ ജില്ലയിലെ ചേർപ്പ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷിബു ടിവിയുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞത്, ” സംഭവം നടന്നത് ഡിസംബറിലാണ്. ഈ മർദ്ദനം ഏൽക്കുന്ന ലോറി ഡ്രൈവർ ഒരു പോസ്കോ കേസിലെ പ്രതിയാണ്. അയാൾ ഒരു ആൺകുട്ടിയെ തടഞ്ഞു നിർത്തി ലൈംഗിക അവയവത്തിൽ പിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. നാട്ടുകാർ അന്ന് അയാളെ തടഞ്ഞു വെച്ചെങ്കിലും അയാൾ ലോറിയുമായി കടന്ന് കളഞ്ഞുവെന്ന് ആരോപിക്കപ്പെടുന്നു. തുടർന്ന്,ലോറി ഡ്രൈവർമാരുടെ വിശ്രമ സങ്കേതമായ ചെറുശ്ശേരിയിൽ എത്തിയ കുട്ടിയുടെ പിതാവ് ലോറി ഡ്രൈവറെ മർദ്ദിക്കുകയിരുന്നു. മർദ്ദനം നടന്നത് ചേർപ്പ് പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ്. എന്നാൽ പോസ്കോ കേസിന് ആസ്പദമായ സംഭവം നടന്നത് സമീപത്തെ ഒല്ലൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ്. പ്രതിയായ ഡ്രൈവർ ആലപ്പുഴ സ്വദേശിയാണ്. അയാളെ ഒല്ലൂർ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർ മർദ്ദന സംഭവത്തിലും ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആ എഫ്ഐആർ തുടർ നടപടിയ്ക്കായി ചേർപ്പ് സ്റ്റേഷനിലേക്ക് കൈമാറും,” അദ്ദേഹം പറഞ്ഞു. ചേർത്തല പള്ളിപ്പുറത്ത് വീട്ടിൽ സുരേഷ്കുമാർ (49) എന്നാണ് മർദ്ദനമേറ്റ പ്രതിയുടെ പേര് എന്ന് ഞങ്ങൾക്ക് പോലീസിൽ നിന്നും അറിയാൻ കഴിഞ്ഞു.
വായിക്കാം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ അല്ല അങ്കമാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹം തടഞ്ഞത്
Conclusion
ശമ്പളം ചോദിച്ചതിനല്ല ലോറി ഡ്രൈവറെ മർദ്ദിച്ചത്. അയാൾ ഒരു പോക്സോ കേസിലെ പ്രതിയാണ്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ അച്ഛനാണ് ആരോപണ വിധേയനായ അയാളെ മർദ്ദിച്ചത്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
Sources
Facebook Post of mediaone on February 18,2023
News report by Kerala Kaumudi on February 18,2023
Facebook post by Kerala Police on February 18,2023
Telephone conversation with TV Shibu, Inspector, Cherpu Police station
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.