Viral
Fact Check: അബുദാബി ക്ഷേത്രത്തിൽ കെ ടി ജലീലിനൊപ്പമുള്ളത് ഉത്തർപ്രദേശ് ബിജെപി നേതാവല്ല
Claim: അബുദാബി ക്ഷേത്രത്തിൽ സിപിഎം നേതാവ് കെ ടി ജലീൽ ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തിവാരിയോടൊപ്പം.
Fact: :ഒപ്പമുള്ളത് അബുദാബി ക്ഷേത്രത്തിലെ വളണ്ടിയർ പ്രണവ് ദേശായി.
മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ സിപിഎം നേതാവ് കെ ടി ജലീൽ ഒരു ബിജെപി നേതാവിനൊപ്പം അബുദാബിയിലെ ക്ഷേത്രം സന്ദർശിച്ചുവെന്ന പേരിൽ ഒരു ഫോട്ടോ വൈറലാവുന്നുണ്ട്. ചില ഫോട്ടോകളിൽ അയോധ്യയിൽ നിന്നുള്ളതാണ് ആ ഫോട്ടോ എന്നും പറയുന്നുണ്ട്.
“ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തിവാരിയോടൊപ്പം അബുദാബിയിലെ ക്ഷേത്രം സന്ദർശിക്കുന്ന കെ ടി ജലീൽ,” എന്നാണ് ഫോട്ടോയുടെ വിവരണം. അബുദാബിയിൽ ഫെബ്രുവരി 14ന് ആദ്യത്തെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രചരണം.
Kssiva Sudhan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണും വരെ 70 ഷെയറുകൾ ഉണ്ടായിരുന്നു.

സന്തോഷ്.പി വാളൂക്കാരൻ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 54 ഷെയറുകൾ ഉണ്ടായിരുന്നു.

Thahir Zaman Shornur എന്ന ഐഡിയിൽ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 30 ഷെയറുകളാണ് ഉണ്ടായിരുന്നത്.

“അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ച കെ ടി ജലീൽ ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തീവാരിയോടൊപ്പം,” എന്ന വിവരണത്തോടൊപ്പം ഷെയർ ചെയ്യപ്പെടുന്ന പോരാളികണ്ണന്റെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ, 9 ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക: Fact Check: ദേശീയ പതാകയെ കർഷകർ അപമാനിച്ചെന്ന പ്രചരണം തെറ്റ്
Fact Check/ Verification
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, 2024 ഫെബ്രുവരി 18 ന് കെ ടി ജലീൽ തന്റെ ഫേസ്ബുക്ക് പേജിൽ ഈ പടം ചേർത്തിരിക്കുന്നത് കണ്ടെത്തി. “പുതുചരിതം: അബൂദാബിയിലെ ക്ഷേത്രം!,” എന്ന പേരിലൊരു ദീർഘമായ പോസ്റ്റിനൊപ്പമാണ് ഈ ചിത്രം കൊടുത്തിരിക്കുന്നത്. ആ പോസ്റ്റിലെ സൂചന അനുസരിച്ച്, ജലീലിന്റെ കൂടെയുള്ളത് പ്രണവ് ദേശായി എന്ന ആളാണ്.
ദീർഘമായ പോസ്റ്റിൽ പ്രണവ് ദേശായിയെ കുറിച്ച് പ്രതിബാധിക്കുന്ന ഭാഗം ഇവിടെ ചേർക്കുന്നു: “അൽ ഐൻ മലയാളി സമാജത്തിൻ്റെ വൈജ്ഞാനിക അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ വന്നതായിരുന്നു. അപ്പോഴാണ് “ബാപ്സ്” ക്ഷേത്രം കാണാൻ ആഗ്രഹം തോന്നിയത്,” ജലീൽ പറയുന്നു.
“ഉടനെ അബൂദാബിയിൽ ജോലി ചെയ്യുന്ന, നല്ല പിടിപാടുള്ള സുഹൃത്ത് ഷാജഹാൻ മാടമ്പാട്ടിന് മെസ്സേജ് അയച്ചു. അദ്ദേഹം മിനുട്ടുകൾക്കുള്ളിൽ തന്നെ ഷുക്മുനിദാസ് സ്വാമിയുടെ നമ്പർ തന്നു. ഷാജഹാൻ വിളിച്ച് പറയാമെന്നും പറഞ്ഞു. കുറച്ച് കഴിഞ്ഞ് സ്വാമിജിയെ വിളിച്ചു. അദ്ദേഹം ക്ഷേത്ര നടത്തിപ്പു കമ്മിറ്റിയുടെ ഡയറക്ടർമാരിൽ ഒരാളും അബൂദാബി ഇൻവസ്റ്റ്മെൻ്റ് ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥനുമായ പ്രണവ് ദേശായിയുടെ ഫോൺ നമ്പർ തന്നു. അതിൽ വിളിച്ച് വരുന്ന കാര്യം പറഞ്ഞു. ഉച്ചക്ക് ശേഷം 3.30-ന് ഞങ്ങൾ ക്ഷേത്രനഗരിയായ അബൂമുറൈഖിൽ എത്തി. അദ്ദേഹം ഞങ്ങളെ കാത്ത് നിന്നിരുന്നു. എല്ലാം ചുറ്റിനടന്ന് കണ്ടു. സംശയങ്ങൾക്കെല്ലാം പ്രണവ് മറുപടി നൽകി. ഉത്തരേന്ത്യക്കാരനായ നല്ലൊരു മനുഷ്യൻ. ഒരുമണിക്കൂറിലധികം ക്ഷേത്രത്തിൽ ചെലവിട്ടു. അത്രയും സമയം അദ്ദേഹം ഞങ്ങളെ അനുഗമിച്ചു,” എന്നാണ് പോസ്റ്റ് പറയുന്നത്.

ആ സൂചനകൾ അനുസരിച്ച്, സേർച്ച് ചെയ്തപ്പോൾ, പ്രണവ് ദേശായിയുടെ എക്സ്, ഫേസ്ബുക്ക് അക്കൗണ്ടുകൾ കിട്ടി. രണ്ടിലും അബുദാബി ക്ഷേത്രത്തിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർക്കൊപ്പം നിൽക്കുന്ന പടങ്ങൾ ഉണ്ട്.


എക്സിൽ കൊടുത്ത അവസാന പടം ഫെബ്രുവരി 3,2024ലാണ്. അതിൽ ബാഡ്മിന്റൺ താരം സൈന നെഹ്വാളിനൊപ്പം നിൽക്കുന്ന പടം കാണാം.

ഈ പടങ്ങളുമായി വൈറൽ ചിത്രത്തിൽ ജലീലിനൊപ്പമുള്ള ആളുടെ ഫോട്ടോ താരത്മ്യം ചെയ്തു. അപ്പോൾ രണ്ടു ഫോട്ടോയിലും കാണുന്ന കഷണ്ടി കയറിയ മനുഷ്യൻ ഒരാളാണ് എന്ന് മനസ്സിലായി.


ഇവിടെ വായിക്കുക: Fact Check: ഖാലിസ്ഥാൻ സിന്ദാബാദ് എന്ന പ്ലക്കാർഡ് കർഷക സമരത്തിൽ നിന്നല്ല
Conclusion
മുൻ മന്ത്രിയും നിലവിലെ എംഎൽഎയുമായ സിപിഎം നേതാവ് കെ ടി ജലീലിനൊപ്പം ഫോട്ടോയിൽ ഉള്ളത്, ഉത്തർപ്രദേശ് ബിജെപി നേതാവ് പ്രവീൺ തിവാരി അല്ലെന്ന് ഞങ്ങളുടെ അന്വേഷത്തിൽ തെളിഞ്ഞു. ഫോട്ടോ അബുദാബിയിലെ ക്ഷേത്രത്തിൽ നിന്നുള്ളതാണ്.
Result: False
Sources
Facebook post by K T Jaleel on February 18, 2024
Facebook Profile of Pranav Desai
X profile of Pranav Desai
X post of Pranav Desai on February 3, 2024
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.