Viral
Fact Check: സുരേഷ് ഗോപി പ്രൊഫ ടി ജെ ജോസഫിനെ സന്ദർശിച്ചത് 2021ൽ
Claim
കൈവെട്ട് കേസിലെ വിധിയ്ക്ക് ശേഷം സുരേഷ് ഗോപി പ്രൊഫസർ ടി ജെ ജോസഫിനെ സന്ദർശിക്കുന്നു.
Fact
സുരേഷ് ഗോപി അദ്ദേഹത്തെ സന്ദർശിച്ചത് 2021ലാണ്.
കൈവെട്ട് കേസിലെ ഇരയായ പ്രൊഫ. ടി ജെ ജോസഫിനെ സിനിമാ നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി സന്ദർശിച്ചതിന്റേതാണ് ഈ ദൃശ്യങ്ങൾ എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. “നല്ല കാര്യങ്ങൾ ഒരുപാടിനി സംഭവിക്കട്ടെ’: വിധിക്ക് പിന്നാലെ ജോസഫ് മാഷെ നേരിട്ട് കാണാനെത്തി സുരേഷ് ഗോപി,” എന്നാണ് പോസ്റ്റ് പറയുന്നത്.
തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ജോസഫിന്റെ കൈവെട്ടിയ കേസിൽ പ്രതികള്‍ക്കുള്ള ശിക്ഷ കൊച്ചി എന്‍ഐഎ കോടതി ജൂലൈ 13,2023ൽ വിധിച്ചു. കേസിലെ രണ്ട്, മൂന്ന്, അഞ്ച് പ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തവും തടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
ഒമ്പതാം പ്രതി നൗഷാദ് , പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ. പ്രതികൾ എല്ലാവരും ചേർന്ന് നാല് ലക്ഷം രൂപ പ്രൊഫസര്‍ ജോസഫിന് നൽകണമെന്നും കോടതി വിധിച്ചു.നേരത്തെ പ്രഖ്യാപിച്ച പിഴക്ക് പുറമെയാണ് ഈ തുക നൽകേണ്ടത്.രണ്ടാം പ്രതിസജിൽ 2,85,000 രൂപയും.. മൂന്നാംപ്രതി നാസറും അഞ്ചാം പ്രതി നജീബും 1,75,000 രൂപ വീതവും പിഴ അടക്കണം.. ഇതിൽ നിന്നുള്ള തുകയാണ് പ്രൊഫസർ ടി ജെ ജോസഫിന് നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ.
Brave India News എന്ന ഐഡിയിൽ നിന്നുമുള്ള ഇത്തരം ഒരു പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 660 പേർ ഷെയർ ചെയ്തിരുന്നു.

ഞങ്ങൾ കാണുമ്പോൾ Pineapple Media എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് 97 പേർ ഷെയർ ചെയ്തിരുന്നു.

പ്രൊഫസർ ടി ജെ ജോസഫിനെ ആക്രമിച്ച സംഭവത്തിന്റെ പശ്ചാത്തലം
2010 ജൂലൈ നാലിനാണ് ചോദ്യ പേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രൊഫസർ ജോസഫിന്റെ വലത് കൈപ്പത്തി വെട്ടിമാറ്റിയത്. 2010 മാര്‍ച്ച് 23ന് തൊടുപുഴ ന്യൂമാന്‍ കോളജിലെ രണ്ടാം സെമസ്റ്റര്‍ ബികോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ച് ചിലർ രംഗത്ത് വരികയും അത് വിവാദമായി മാറുന്നു.
രണ്ടാം സെമസ്റ്റർ ബി.കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ആം നമ്പറിൽ ചോദ്യത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ആവശ്യത്തിനുള്ള ചിഹ്നങ്ങൾ ചേർക്കാനുള്ളതായിരുന്നു ഈ ചോദ്യം. പി ടി കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയിലെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽ നിന്ന് ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണം ചോദ്യപ്പേപ്പറിൽ ഉൾപ്പെടുത്തിയിരുന്നു. പുസ്തകത്തിൽ നൽകിയിരുന്ന ഭ്രാന്തൻ എന്ന ഭാഗത്ത് മുഹമ്മദ് എന്ന പേരു നൽകിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പി ടി കുഞ്ഞുമുഹമ്മദിന്റെ പേരിനെ അനുസ്മരിച്ചാണ് മുഹമ്മദ് എന്ന പേരു നൽകിയത് എന്നാണ് പ്രൊഫസർ ജോസഫ് നൽകിയ വിശദീകരണം.
ഇവിടെ വായിക്കുക:Fact Check: ഉപ്പിന് പകരം മൂത്രം കലർത്തി പോപ്കോൺ വിറ്റ ആളെ അറസ്റ്റ് ചെയ്തുവെന്ന പ്രചരണത്തിന്റെ വാസ്തവം
Fact Check/Verification
സുരേഷ് ഗോപി പ്രൊഫ ടി ജെ ജോസഫിനെ സന്ദർശിച്ചുവെന്ന കീ വേർഡുകൾ ഉപയോഗിച്ച് ഗൂഗിളിൽ സെർച്ച് ചെയ്തു. അപ്പോൾ, സെപ്തംബർ 22,2021ലെ ഏഷ്യാനെറ്റ് ന്യൂസിന്റെ യുട്യൂബ് വീഡിയോ കിട്ടി. ഇപ്പോൾ പ്രചരിക്കുന്ന അതേ വീഡിയോ തന്നെയായിരുന്നു അത്.
“പ്രൊഫസർ ടിജെ ജോസഫിന് ഉന്നത പദവി നൽകാൻ കേന്ദ്ര സർക്കാർ നീക്കം. ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗമാക്കാനാണ് ആലോചന. ഇന്ന് സുരേഷ് ഗോപി എംപി പ്രൊഫസർ ടിജെ ജോസഫിനെ സന്ദർശിച്ചു. സൗഹാർദ്ദ സന്ദർശനം മാത്രമാണെന്നാണ് പ്രൊഫസർ ജോസഫിന്റെ പ്രതികരണം,”എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പറയുന്നത്.

സെപ്തംബർ 22,2021 ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിൽ ഇതേ വീഡിയോയിലെ ഒരു കീ ഫ്രേമിനൊപ്പം ഇതേ വാർത്ത കൊടുത്തിട്ടുണ്ട്.”മതതീവ്രവാദികള്‍ കൈവെട്ടിമാറ്റിയ പ്രൊഫസര്‍ ടിജെ ജോസഫിനെ സന്ദര്‍ശിച്ച് സുരേഷ്ഗോപി എംപി. മൂവാറ്റുപുഴയിലെ വീട്ടിലെത്തിയാണ് അദേഹം ജോസഫുമായി കൂടിക്കാഴ്ച്ച നടത്തിയത്. കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തെ ദേശീയതലത്തില്‍ കൂടി ചര്‍ച്ചയാക്കാനാണ് ബിജെപി ഉദേശിക്കുന്നത്. എംപി യുടെ സന്ദര്‍ശനം സൗഹാര്‍ദ്ദപരം മാത്രമാണെന്ന് ജോസഫ് പ്രതികരിച്ചു,” ജന്മഭൂമി വാർത്ത പറയുന്നു.

സെപ്തംബർ 23 ,2021 മാതൃഭൂമിയുടെ ഇംഗ്ലീഷ് വെബ്സെറ്റിലും സമാനമായ വിവരണത്തോടെ ഈ വാർത്ത കൊടുത്തിട്ടുണ്ട്. ആ വാർത്തയിലും ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയുടെ ഒരു കീ ഫ്രേം കൊടുത്തിട്ടുണ്ട്.
കൈവെട്ട് കേസിലെ വിധി വന്ന ശേഷം തന്നെ സുരേഷ് ഗോപി സന്ദർശിച്ചിട്ടില്ലെന്ന് ഞങ്ങളോട് പ്രൊഫസർ ജോസഫ് പറഞ്ഞു. സുരേഷ് ഗോപി എന്നെ കാണാൻ വന്നത് രണ്ടു കൊല്ലം മുമ്പാണ്,” അദ്ദേഹം വ്യക്തമാക്കി.
ഇവിടെ വായിക്കുക:Fact Check: ഈ വീഡിയോ ഇന്ത്യ ബംഗ്ലാദേശ് ഫുട്ബോൾ മത്സരത്തിന്റേതല്ല
Conclusion
ഇപ്പോൾ പ്രചരിക്കുന്ന പടം 2021ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമായി.
Result: False
ഇവിടെ വായിക്കുക:Fact Check: ചന്ദ്രയാൻ 3ന്റെ വിക്ഷേപണം കാണിക്കുന്ന വീഡിയോകളുടെ യാഥാർത്ഥ്യം
Sources
Youtube video by Asianet News on September 22, 2023
News report by Janmabhumi on September 22, 2023
News report by Mathrubhumi English website on September 23, 2023
Telephone conversation with Professor T J Joseph
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.